Latest Updates

കോരിച്ചൊരിയുന്ന മഴ, കുറ്റാകൂരിരിട്ട്,  കാലിയായ അടുക്കള, ഒഴിഞ്ഞ വയര്‍..അങ്ങനെ പഴമക്കാരുടെ കര്‍ക്കടത്തിന് ഒരുപാട് മുഖങ്ങളുണ്ട്. പക്ഷേ ആ കാലമൊക്കെ  കഴിഞ്ഞ് മഴയും പട്ടിണിയുമില്ലാതെ നിറഞ്ഞ സൂര്യപ്രകാശത്തില്‍ മറ്റൊരു മുഖവുമായാണ്  കര്‍ക്കടകം ഇപ്പോഴെത്തുന്നത്.  മുത്തശിക്കഥകള്‍ കേള്‍ക്കാന്‍ താത്പര്യമില്ലാത്തവരായി വളര്‍ന്നിട്ടും  കഥകളിലും സിനിമകളിലും പഴയകാല  കര്‍ക്കടകം ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ന്യൂജന്‍ പോലും ഓ ഇങ്ങനെയൊക്കെ ഒരു കാലമുണ്ടായിരുന്നോ എന്ന് അതിശയിക്കുന്നു.

കറുത്ത സുന്ദരിയായി തോരാത്ത മഴയുമായി  കര്‍ക്കടകം ഇനി  എത്തുമന്നെ് തോന്നുന്നില്ല. പകരം ബ്യൂട്ടിപാര്‍ലറില്‍ നിന്നിറങ്ങിവരുന്ന ആധുനിക സുന്ദരിമാരെപ്പോലെ  ഇണങ്ങാത്ത ചില മുഖംമിനുക്കലുകളിലൂടെ കര്‍ക്കടകം വന്നു പോകുമ്പോള്‍ കണ്ടാല്‍ കര്‍ക്കടകമാണന്ന് പറയില്ലല്ലോ എന്ന്  മുതിര്‍ന്നവര്‍ ആവലാതിപ്പെടുന്നു.  രൂപവും ഭാവവുമൊക്കെ മാറിയെങ്കിലും മാറാത്ത ചില ശീലങ്ങളൊക്കെ ആചരിച്ച് കര്‍ക്കടകത്തെ കര്‍ക്കടകമായി നിലനിര്‍ത്താന്‍ മലയാളി ശ്രമിക്കുന്നുണ്ട്. കര്‍ക്കടകം ഒന്നെത്തുന്നതിന് മുമ്പ് അടിച്ചുവാരി വൃത്തിയാക്കി ഛേട്ടയെ പുറത്തുചാടിക്കുന്നവരും പൊടിതട്ടിയെടുത്ത രാമായണത്തില്‍   പാരായണ ക്രമം അടയാളപ്പെടുത്തുന്നവരും കര്‍ക്കടകകഞ്ഞിക്ക് അരിതേടി ഇറങ്ങുന്നവരും നാലമ്പലദര്‍ശനംകൊണ്ട് പുണ്യം നേടാന്‍ കൊതിക്കുന്നതുമെല്ലാം ഇവിടെയുണ്ട്.

 തോരാത്ത മഴയും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ പൂര്‍വികരാണ് കര്‍ക്കടത്തിന് പഞ്ഞമാസമെന്ന പേര് നല്‍കിയത്. മഴകാരണം ജോലിയില്ലാത്ത അവസ്ഥ. വിളവെടുക്കാനൊന്നുമില്ലാത്ത കൃഷിയിടങ്ങള്‍, പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ തുടങ്ങി കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ നാമസങ്കീര്‍ത്തനത്തെ ആശ്രയിച്ചപ്പോഴാണ് കര്‍ക്കടകത്തില്‍ രാമായണം മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയത്.  അങ്ങനെ രാമായണമാസമെന്ന് തന്നെ കര്‍ക്കടകം അറിയപ്പെടാനും തുടങ്ങി. കഷ്ടപ്പാടുകളില്‍ നിന്ന് കരകയറാനുള്ള പ്രാര്‍ത്ഥനയായിരുന്നു പണ്ടുള്ളവര്‍ക്ക്  രാമായണപാരായണം. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുന്‌പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം.

കൊല്ലവര്‍ഷത്തിലെ 12-ആമത്തെ മാസമാണ് കര്‍ക്കടകമാസമായി എത്തുന്നത്.  സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണിത്.  മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയുടെ മാസമാണെങ്കിലും അതൊക്കെ മാറിമറിഞ്ഞ് വരികയാണ്. കര്‍ക്കിടകത്തിന് തലേ നാള്‍ വീടും പരിസരവും വൃത്തിയാക്കുകയും ഛേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ചടങ്ങുമുണ്ട്. ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്ന ആചാരം വടക്കന്‍ കേരളത്തില്‍ ഇന്നും അനുവര്‍ത്തിക്കുന്നുണ്ട്.  രാവിലെ ഉമ്മറക്കോലായിലെ മുറ്റത്തോ  ദശപുഷ്പങ്ങള്‍ വെച്ചാണ് ഇവര്‍ ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്നത്. 

ആരോഗ്യപരിപാലനത്തിനും കർക്കടകം

ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയമായാണ് കര്‍ക്കടകത്തെ കരുതുന്നത്. ആയുര്‍വേദ ആശുപത്രികളില്‍ ഉഴിച്ചിലിനും തിരുമ്മലി നുമായി ഏറ്റവുമധികം ആളുകള്‍ എത്തുന്നതും ഈ മാസത്തിലാണ്. കര്‍ക്കടത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കര്‍ക്കടകകഞ്ഞി. നവരയരി, ഉലുവ, ഉണക്കലരി, ചിലപ്പോള്‍ സൂചിഗോതമ്പ് എന്നിവ പച്ചമരുന്നുചേര്‍ത്ത് കഞ്ഞിയാക്കി എടുക്കുന്നതാണ് കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞിയായി അറിയപ്പെടുന്നകത്. മാസം മുഴുവന്‍ രാത്രിയില്‍ ഈ കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്നാണ് ആയുര്‍വേദം പറയുന്നത്.

ഒഷധശക്തി കൊണ്ടും ദഹനശക്തി സുഗമമാകും എന്നതിനാലും നോണ്‍ വെജ് ഉപേക്ഷിച്ച് ഒരുമാസക്കാലം കര്‍ക്കടകകഞ്ഞി കുടിക്കുന്നവര്‍ ധാരാളമുണ്ട്, മാസം മുഴുവനുമോ അല്ലെങ്കില്‍ സൗകര്യവും താത്പര്യവും അനുസരിച്ച്് ഏഴ് ദിവസമോ പതിനാല് ദിവസമോ ഇരുപത്തൊന്ന് ദിവസമോ കഞ്ഞികുടിക്കാമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നത്. കര്‍ക്കിടക കഞ്ഞി പോലെ തന്നെ പ്രാധാന്യമേറിയവയാണ് കര്‍ക്കിടക കുളിയും കര്‍ക്കിടക സുഖചികിത്സയും. കര്‍ക്കടകത്തിന് മാത്രമായുള്ള ഭക്ഷണക്രമത്തില്‍ പത്തിലക്കറിക്കും ഏറെ സ്ഥാനമുണ്ട്.

രോഗപ്രതിരോധ ശേഷി കൂട്ടാനും ശരീര പുഷ്ടി വരുത്താനും  കര്‍ക്കടകത്തില്‍ ഇലക്കറികള്‍  കഴിക്കുന്നത് കൊണ്ട് സാധിക്കും.  കടുങ്ങല്‍, തഴുതാമ, കുമ്പളം, അഞ്ചിലച്ചി, ചക്രത്തകര, മുള്ളന്‍ചീര, പയറില, ഉപ്പൂഞ്ഞല്‍, മണിത്തക്കാളി, മത്തന്‍ എന്നീ പത്ത് ഇലകളാണ്  അരിഞ്ഞ് തോരനാക്കി കഴിക്കുന്നത്.  ഈ പത്തിലക്കറി കര്‍ക്കിടകത്തിലെ പ്രധാനവിഭവങ്ങളില്‍ ഒന്നാണ്. മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹശുദ്ധി വരുത്തിയും  ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കിയും കര്‍ക്കടകം പ്രയോജനപ്പെടുത്തുന്നവരുമുണ്ട്.

 പിതൃബലിക്കും തര്‍പ്പണത്തിനും കർക്കടകവാവ്

കര്‍ക്കടകമാസത്തിലെ അമാവാസി ദിവസവും മലയാളികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ്.  കര്‍ക്കിടക വാവ് എന്നറിയുന്ന ഈ ദിവസം  പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. ചുരുക്കത്തില്‍ പഞ്ഞക്കര്‍ക്കടകം എന്നും കള്ളക്കര്‍ക്കടകമെന്നുമൊക്കെ പേര് പറയുമെങ്കിലും മറ്റ് മലയാളമാസങ്ങളെ അപേക്ഷിച്ച് ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സമ്പന്നമാണ് കര്‍ക്കടകം, വൃശ്ചികം പോലെ ഭക്തിയുടെയും ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും മാസമായാണ് ഇപ്പോള്‍ കര്‍ക്കടകം ആചരിക്കപ്പെടുന്നത്. 

Get Newsletter

Advertisement

PREVIOUS Choice